വാര്‍ത്താ വിവരണം
സ്വകാര്യ ബസ് ഉടമകൾക്കെതിരെ നടപടി തുടങ്ങി; കാരണം കാണിക്കൽ നോട്ടിസ് നൽകി.
20 February 2018
Reporter: Shuhail chattiol
തിരുവനന്തപുരം ∙ചർച്ചകളിൽ തീരുമാനമുണ്ടാകാതെ സമരം തുടരുന്ന സ്വകാര്യ ബസ് ഉടമകൾക്കെതിരെ സർക്കാർ നടപടി തുടങ്ങി. നാലാം ദിവസവും സമരം തുടരുന്ന സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതിനു മുന്നോടിയായി മോട്ടോർ വാഹനവകുപ്പ് കാരണം കാണിക്കൽ നോട്ടിസ് നൽകി. ഉടമകളുടെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും ആവശ്യമെങ്കിൽ വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ഇന്നു േനരിൽ കണ്ട് ആവശ്യങ്ങളറിയിക്കാൻ ബസ് ഉടമകൾ അനുമതി തേടി. സർവീസ് നിർത്തിവച്ചതിനു രണ്ടു ദിവസത്തിനുള്ളിൽ കാരണം അറിയിച്ചില്ലെങ്കിൽ പെർമിറ്റ് റദ്ദാക്കുമെന്നാണു മോട്ടോർ വാഹനവകുപ്പിന്റെ അറിയിപ്പ്. സർവീസ് നിർത്തി വച്ച എല്ലാ ബസുകളുടെയും ഉടമകൾക്കു നോട്ടിസ് നൽകാൻ ഗതാഗത കമ്മിഷണർ കെ.പത്മകുമാർ മോട്ടോർ വാഹനവകുപ്പ് ജില്ലാ അധികൃതർക്കു നിർദേശം നൽകുകയായിരുന്നു.
സർക്കാരിന്റെ തീരുമാനത്തെത്തുടർന്ന് ഇന്നലെ തിരുവനന്തപുരം നഗരത്തിൽ ചിലയിടങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തി. ബസുടമകൾ ഇന്നലെ മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങുമെന്ന് അറിയിച്ചെങ്കിലും തീരുമാനം പിൻവലിച്ചു. ഇന്നു മുഖ്യമന്ത്രിയെ കണ്ട ശേഷം സെക്രട്ടേറിയറ്റിനു മുന്നിലെ സമരം സംബന്ധിച്ചു തീരുമാനമെടുക്കുമെന്നു ബസ് ഓപ്പറേറ്റേഴ്സ് ഫോറം നേതാക്കൾ അറിയിച്ചു