വാര്‍ത്താ വിവരണം

ദേശീയ ചലച്ചിത്ര മേളയ്ക്ക് 9 ന് തുടക്കം

7 June 2018
Reporter: ശരണ്യ എം ചാരു

ചലച്ചിത്ര മേളകള്‍: ജനാധിപത്യത്തിന്റെ ആഘോഷവും സ്വയം പുതുക്കലിന്റെ പാഠശാലയും വി.കെ.ജോസഫ്

      ഒരു രാഷ്ട്രത്തിന്റെയും ജനതയുടെയും ഏറ്റവും പ്രമുഖമായ അതീജീവനഘടകം അതിന്റെ സംസ്‌കാരവും സംസ്‌കാരത്തിന്റെ പ്രയോഗവുമാണ്. സംസ്‌ക്കാരമെന്നത് കാലത്തില്‍ സ്തംഭിച്ചുപോയതോ എക്കാലത്തെയും മാതൃകപോലെ പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ച ഏകതാന സ്വഭാവമുള്ളതോ അല്ല അത് ചലനാത്മകവും നിരന്തരം മാറിമാറിക്കൊണ്ടിരിക്കുന്നതുമാണ്. അത് പുതിയ ചിന്തകളെയും ആശയങ്ങളെയും സ്വാംശീകരിക്കുകയും നിരന്തരം മാറ്റത്തിന്നു വിധേയമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രക്രിയകളില്‍ ഏറ്റവും ശക്തമായ സ്വാധീനമായി ഇടപെട്ടുകൊണ്ടിരിക്കുന്നത് മനുഷ്യരുടെ കാഴ്ചയെ ലക്ഷ്യമാക്കി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദൃശ്യാനുഭവങ്ങളാണ്. ഇതി സിനിമകളായും ടെലിവിഷന്‍ പരിപാടികളായും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. സിനിമയടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന കാഴ്ചകളുടെയും കേള്‍വികളുടെയും കൈവിരലുകളാണ് മനുഷ്യരുടെ പൊതുബോധത്തെ ഒരു ശില്‍പ്പം പോലെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നത് മുഖ്യധാര സിനിമകളില്‍ പലതും ഉല്‍പ്പാദിപ്പിക്കുന്ന മനുഷ്യവിരുദ്ധവും പ്രതിലോമകരവുമായ ആശയങ്ങളെ തിരിച്ചറിയുന്നതിനും അതിന്റെ ബദലുകളായി ഉയര്‍ന്നുവരുന്ന പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ നല്ല സിനിമകളെ തിരിച്ചറിയുന്നതിനും അതിന്റെ പ്രദര്‍ശനങ്ങള്‍ സാധ്യമാക്കുന്നതിനും ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് നാട്ടിലെങ്ങുമുള്ള നിരവധി ഫിലിംസൊസൈറ്റികളാണ്. ഈ ചെറുക്കൂട്ടായ്മകളെ ബലപ്പെടുത്തുകയും വിപുലപ്പെടുത്തുകയും ചെയ്തുകൊണ്ട് ചലച്ചിത്ര അക്കാദമിയും വലുതും ചെറുതുമായ ചലച്ചിത്ര മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്. അത്തരം മേളകളില്‍ വളരെ പ്രധാനപ്പെട്ടതാണ് ഓരോ വര്‍ഷവും ഇതര സംസ്ഥാന ങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്ന നല്ല സിനിമകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ദേശീയ ചലച്ചിത്രോത്സവം. നമുക്ക് അജ്ഞാതമായ നിരവധി ജീവിതങ്ങളിലുടെയുള്ള യാത്രകളാണത്. ഇതരസംസ്ഥാനങ്ങളിലെ ജന ജീവിതത്തിന്റെ ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും രാഷ്ട്രീയത്തിലൂടെയും ഉള്ള വ്യത്യസ്ത സഞ്ചാരങ്ങളായിരിക്കും. അത് നമ്മെ തന്നെ തിരുത്തുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തുകൊണ്ടിരിക്കും. അതുകൊണ്ടാണ് നല്ല സിനിമകള്‍ മനുഷ്യരെ തൂടുതല്‍ നല്ല മനുഷ്യരാകാന്‍ സഹായിക്കും എന്നുപറയുന്നത്.

മനുഷ്യരുടെ സാമൂഹ്യപരതയെ തകര്‍ക്കുകയും ഓരോരുത്തരെയും ഒറ്റയ്ക്കാക്കുകയോ, യുക്തിബോധം നഷ്ടപ്പെട്ട മതഭ്രാന്തിന്റെയോ, കപടദേശീയതാവാദത്തിന്റെയോ, ആള്‍ക്കൂട്ടമാക്കി മാറ്റുകയോ ചെയ്യുന്ന പ്രവര്‍ ത്തനങ്ങളാണ്. മാധ്യമങ്ങളുടെ പിന്തുണയോടെ വര്‍ഗീയ ഫാസിസ്റ്റു ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷേ, മനുഷ്യന്‍ ജാതി-മത-രാഷ്ട്രീയ വേര്‍തിരിവുകളില്ലാതെ കൂടിച്ചേരുന്ന ഇടങ്ങള്‍ പ്രാദേശികതലങ്ങളില്‍ എത്രമാത്രം സാധ്യമാകുന്നുവോ, അത്രയും സ്ഥലങ്ങളില്‍ ഈ ഭ്രാന്തന്‍ ആള്‍ക്കൂട്ട മനശാസ്ത്രത്തെ തടയാനാവും. മനുഷ്യരുടെ സംസ്‌കാരത്തില്‍ ഇടപെടുന്ന, സഹിഷ്ണുതയുടെയും പരസ്പര വിശ്വാസ ത്തിന്റെയും സ്‌നേഹത്തിന്റെയും ഇടങ്ങളായി മാറുന്ന ഇത്തരം കൂട്ടായ്മകള്‍, ചലച്ചിത്ര മേളകള്‍ വഴിയും സാധ്യമാവും. അതുകൊണ്ട് ചലച്ചിത്രമേളകള്‍ നേരമ്പോക്കിന്റെ സ്ഥലങ്ങള്‍ക്ക് പകരം പുതിയ കാഴ്ചാസംസ്‌കാരത്തിന്റെയും ജനാധിപത്യ മതേതര ബോധത്തിന്റെയും നിര്‍മ്മാണ സ്ഥലങ്ങളായി മാറുകയും ചെയ്യും.



whatsapp
Tags:
loading...