വാര്‍ത്താ വിവരണം

ഒപ്പമുണ്ട് ആയുർവേദം

3 September 2018
Reporter: Dr. Madhu P V

രണ്ടു ദിവസം.....
അയ്യായിരം വീടുകൾ
ഇത് വയനാട് മോഡൽ

സാധ്യമാണോ എന്നതായിരുന്നു ആദ്യത്തെ ചോദ്യം. വയനാട്ടിലെ പ്രളയബാധിത പ്രദേശത്ത് രോഗ പ്രതിരോധ സന്ദേശവുമായി 'ഒപ്പമുണ്ട് ആയുർവേദം' എന്ന പേരിൽ ആയുർവേദ വകുപ്പിന്റെ ദൗത്യവാഹകരായി ആയുർവേദ വിദ്യാർത്ഥികളെയും കൂട്ടി മരുന്നുകളുമായി യാത്ര തിരിച്ചു. വയനാട്ടിലെ ഡോക്ടർമാരും ആശാ പ്രവർത്തകരും നാട്ടുകാരുമടങ്ങുന്ന അമ്പത് ചെറു ഗ്രൂപ്പുകൾ. രോഗ പ്രതിരോധ ഔഷധക്കിറ്റുമായി അമ്പത് വീടുകളിലേക്ക്...
രണ്ടു ദിവസം 2500 X 2 = 5000
ആരോഗ്യ കാര്യങ്ങൾ ചെറിയ സമയത്തിനകം വിശദീകരിച്ച്  മരുന്നുകൾ വിതരണം ചെയ്തു. പ്രളയ ദുരിതം ബാധിച്ചവരുടെ വിവിധ പ്രശ്നങ്ങൾ നേരിട്ടറിയാൻ പറ്റി. ആയുർവേദത്തിന്റെ സന്ദേശം അയ്യായിരം വീടുകളിലെത്തിക്കാൻ പറ്റിയതു തന്നെ നല്ല കാര്യമെന്നു കരുതുന്നു. ഇതും സാധ്യമാണ്.... രാഷ്ട്രീയ നേതാക്കളും പഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും ഒരുപോലെ  ഈ ഉദ്യമത്തെ അഭിനന്ദിച്ചു.
കേരളത്തിൽ പലയിടങ്ങളിലുമായി നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ വെച്ചു നോക്കുമ്പോൾ ഇതൊരു വലിയ സേവനമൊന്നുമല്ല എന്നറിയാം.എങ്കിലും ഈയൊരു എളിയ ആരോഗ്യ പ്രവർത്തനവും ചരിത്രത്തിൽ രേഖപ്പെടുമെന്നുറപ്പാണ്.

ജനങ്ങളെ പൊതുവായി ബാധിക്കുന്ന രോഗങ്ങൾ വരുമ്പോൾ ജനപദോദ്ധ്വംസ സിദ്ധാന്തങ്ങളെ എങ്ങനെ പ്രാവർത്തികമാക്കാമെന്നതിന്റെ പ്രായോഗിക സന്ദേശം തന്നെയായി രുന്നു ഇത്. അതോടൊപ്പം ആയുർവേദ വിദ്യാർത്ഥികളുടെ മനസ്സിലേക്ക് കയറിയത് ദുരിത ജീവിതങ്ങളുടെ നേർക്കാഴ്ചകൾ കൂടിയാണ്. വൈദ്യന്റെ കണ്ണിൽ ഇതെല്ലാം ഉണ്ടായിരിക്കണമെന്ന വലിയ പാഠമുൾക്കൊണ്ടാണ് ചുരമിറങ്ങുന്നത്. അതിലേറെ, വലിയ ദുരന്തത്തെ നേരിട്ടിട്ടും പുഞ്ചിരിച്ചു കൊണ്ട് നമ്മളെ സ്വീകരിച്ച വയനാട്ടിലെ സാധാരണക്കാരുടെ ആ ത്മധൈര്യം, എല്ലാം ചീഞ്ഞളിഞ്ഞു പോയ വാഴത്തോട്ടത്തിലും പുതുതായി കിളിർക്കുന്ന വാഴക്കുരുന്നിന്റെ പച്ചനാമ്പുകൾ, വയനാട്ടിലെ ഡോക്ടർമാരുടെ കൂട്ടായ്മയും ക്രോഡീകരണവും സ്നേഹവും.... എല്ലാറ്റിനും ഹൃദയം നിറഞ്ഞ നന്ദി.



whatsapp
Tags:
loading...