വിവരണം ഓര്‍മ്മചെപ്പ്
കമ്പല്ലൂരിനു ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി സുമേഷ് കമ്പല്ലൂര്‍
Reporter: pilathara.com
ശംഖുംമുഖം ആര്‍ട്ട് മ്യൂസിയത്തിന് നല്ലരാശി .
തലസ്ഥാനത്തെ ആദ്യത്തെ സ്ഥിരം ആര്‍ട്ട് മ്യൂസിയത്തിന് നല്ലരാശി. ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശംഖുംമുഖം ആര്‍ട്ട് മ്യൂസിയത്തിലെ ആദ്യ ചിത്രം ഒരുലക്ഷം രൂപയ്ക്ക് വിറ്റു. ചിത്രകാരന്‍ സുമേഷ് കമ്പല്ലൂര്‍ . കമ്പല്ലൂരിലെ 'മലബാര്‍ ഹീറോ' എന്ന ചിത്രമാണ് മോഹവിലയ്ക്ക് വിറ്റത്.
എസ്.യു.ടി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ജി.കെ. പ്രവീണാണ് ചിത്രം വാങ്ങിയത്. ആദ്യദിനംതന്നെ 2000ത്തോളം പേര്‍ മ്യൂസിയം കാണാനെത്തി. ഇന്നലെയും നല്ല തിരക്കുണ്ടായിരുന്നു. മറ്റ് മൂന്ന് ചിത്രങ്ങള്‍ കൂടി വന്‍വിലയ്ക്ക് വാങ്ങാന്‍ ധാരണയായിട്ടുണ്ട് 'മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ആദ്യദിവസം തന്നെ നല്ല തുകയ്ക്ക് ചിത്രം വിറ്റുപോയത് ശുഭകരമായി. ചിത്രകലയെ ജനങ്ങള്‍ ഗൗരവമായി സമീപിക്കുന്നത് പ്രതീക്ഷ ഉണര്‍ത്തുന്നു.'- മ്യൂസിയം ഡയറക്ടര്‍ ജി. അജിത് കുമാര്‍ പറഞ്ഞു.
അഹല്യ .എ.എസ്, ജാഗേഷ് എടക്കാട്, അജി അടൂര്‍, വൈശാഖ് .കെ, കെ.ടി. മത്തായി, ഷൈനി കൊല്ലാട്, ലീനാരാജ് .ആര്‍, സുജിത് .എസ്.എന്‍, സുമേഷ് കമ്പല്ലൂര്‍ എന്നിങ്ങനെ 9 ചിത്രകാരന്‍മാരുടെ 39 ചിത്രങ്ങളാണ് നിലവില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അതിജീവനം, ജീവിതത്തിലെ പ്രതീക്ഷകള്‍, പ്രകൃതി സൗന്ദര്യം, വാഗ്ദത്ത ഭൂമി തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന ചിത്രങ്ങളുടെ പരമ്ബരയാണ് മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്.
മോഡേണ്‍ ആര്‍ട്ടിന്റെ അതിപ്രസരമില്ലാത്തതിനാല്‍ സാധാരണക്കാരന് പോലും ആസ്വദിക്കാവുന്ന മികച്ച സൃഷ്ടികളാണിത്. ഒപ്പം മാറുന്ന കാലത്തിന്റെ വ്യാകുലതകളും ഈ പ്രദര്‍ശനത്തില്‍ നിന്ന് കണ്ടെടുക്കാം. ജൂലായ് 31 വരെയാണ് പ്രദര്‍ശനം. ആഗസ്റ്റ് ഒന്നിന് മറ്റൊരു ചിത്രപ്രദര്‍ശന സീസണ്‍ ആരംഭിക്കും.
ചിത്രത്തിന്റെ വിലയുടെ 33 ശതമാനം മ്യൂസിയത്തിന്റെ പ്രവര്‍ത്തനഫണ്ടിലേക്ക് ലഭിക്കും. ചിത്രകാരന്‍മാര്‍ക്ക് പ്രദര്‍ശനം നടത്തുന്നതിന് മറ്റ് ചെലവുകളില്ലാത്തതിനാല്‍ അവരും ഹാപ്പി. മ്യൂസിയം ഡയറക്ടര്‍ ജി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയും ശില്പി കാനായി കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള സമിതിയും സംയുക്തമായാണ് ആര്‍ട്ട് മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സമിതി വിലയിരുത്തി മികച്ചതെന്ന് ഉറപ്പുള്ള ചിത്രകാരന്‍മാരെയാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്നത്.
കമ്പല്ലൂർ സ്വദേശിയായ സുമേഷ് പിലാത്തറ എ ബി സി ഡി കുട്ടികൾക്കുള്ള വാട്ടർ കളർ പരിശീലനത്തിൽ സുമേഷ് കമ്പല്ലൂർ പിലാത്തറയിൽ വരാറുണ്ട്.