വിടവാങ്ങിയത് കണ്ണൂരിന്റെ 'രണ്ടുരൂപ' ഡോക്ടർ, 18 ലക്ഷം രോഗികൾക്ക് സേവനം

50 വര്‍ഷത്തിലേറെ നീളുന്ന തന്റെ ഔദ്യോഗിക ജീവിതത്തില്‍ രണ്ട് രൂപ മാത്രം വാങ്ങിയായിരുന്നു ഡോക്ടര്‍ ചികിത്സിച്ചിരുന്നത്. അതോടൊപ്പം നിരവധി പേര്‍ക്ക് ചികിത്സാ സഹായവും നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ നഗരത്തില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ക്ലിനിക് ഉണ്ടായിരുന്നത്. ആ നിരവധി പേര്‍ ചികിത്സയ്ക്കായി ആശ്രയിച്ചിരുന്ന കേന്ദ്രമായിരുന്നു.

കണ്ണൂരിലെ ജനകീയ ഡോക്ടർ എ.കെ രൈരു ഗോപാൽ (80) അന്തരിച്ചു. രോഗികളിൽ നിന്ന് രണ്ട് രൂപ മാത്രം ഈടാക്കിയ ഡോക്ടർ ശ്രദ്ധ നേടിയിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് രാത്രിയായിരുന്നു അന്ത്യം.

അച്ഛൻ: പരേതനായ ഡോ. എ.ജി. നമ്പ്യാർ. അമ്മ: പരേതയായ എ.കെ. ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പി.ഒ. ശകുന്തള. മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കൾ: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ. സഹോദരങ്ങൾ: ഡോ. വേണുഗോപാൽ, പരേതനായ ഡോ. കൃഷ്ണഗോപാൽ, ഡോ. രാജഗോപാൽ. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് പയ്യാമ്പലത്ത് വച്ച് നടന്നു. 

50 വര്‍ഷത്തിലേറെ നീളുന്ന തന്റെ ഔദ്യോഗിക ജീവിതത്തില്‍ രണ്ട് രൂപ മാത്രം വാങ്ങിയായിരുന്നു ഡോക്ടര്‍ ചികിത്സിച്ചിരുന്നത്. അതോടൊപ്പം നിരവധി പേര്‍ക്ക് ചികിത്സാ സഹായവും നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ നഗരത്തില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ക്ലിനിക് ഉണ്ടായിരുന്നത്. ആ നിരവധി പേര്‍ ചികിത്സയ്ക്കായി ആശ്രയിച്ചിരുന്ന കേന്ദ്രമായിരുന്നു.

പുലർച്ചെ നാലുമുതൽ വൈകീട്ട് നാലുവരെ ഡോ. രൈരു ഗോപാൽ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ചുകാലം രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയാക്കി. മുന്പ് തളാപ്പ് എൽഐസി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 വർഷം രോഗികളെ പരിശോധിച്ചത് താണ മാണിക്കക്കാവിനടുത്ത് ‘ലക്ഷ്മി’ വീട്ടിലാണ് 10 വർഷത്തോളമായി രോഗികളെ പരശോധിച്ചിരുന്നത്. കുട്ടികൾമുതൽ പ്രായമുള്ളവർവരെ ചികിത്സയ്ക്കായി ഇവിടെ എത്താറുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് മരുന്ന് സൗജന്യമായി നൽകിയിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നും രോഗികൾ എത്തിയിരുന്നു.

2024 മേയ് എട്ടിന് ഡോക്ടറുടെ വീടിന്റെ ഗേറ്റിൽ ഒരു ബോർഡ് പ്രത്യക്ഷപ്പെട്ടു. 'എന്റെ ജോലി ചെയ്യുവാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിർത്തുകയാണ്' ഇതായിരുന്നു ബോർഡിലെ കുറിപ്പ്. ഇത് സാധാരണക്കാരായ രോഗികൾക്ക് വലിയൊരു ആഘാതമായിരുന്നു.

‘രണ്ടുരൂപ ഡോക്ടറുടെ’ ഈ കുറിപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത് കേരളമാകെ ചർച്ചയായിരുന്നു. ദേശീയ മാധ്യമങ്ങളിലും ഡോക്ടറെ കുറിച്ച് ലേഖനങ്ങൾ വന്നിരുന്നു.