കേരളത്തിലെ ക്ഷേത്രപൈതൃകം ഇനി വിരൽത്തുമ്പിൽ; ‘കേരള ടെംപിൾ ഇൻഫോ’ പ്രവർത്തനം ആരംഭിച്ചു.

മാടായി കാവ് ക്ഷേത്രം മാനേജർ എൻ. നാരായണ പിടാരർ വെബ്സൈറ്റ് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ തലശ്ശേരി ബൈജു എൻ.കെ.ക്ക് കൈമാറി. ചടങ്ങിൽ ചിറക്കൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. വേണു അധ്യക്ഷത വഹിച്ചു. ദേവസ്വം അസിസ്റ്റന്റ് എൻജിനീയർ പി. രാജേഷ്, മാടായിക്കാവ് ക്ഷേത്ര നവീകരണ സമിതി പ്രസിഡന്റ് അഡ്വ. ഹരീന്ദ്രൻ, രാജേഷ് എരിപുരം, ശില്പി കെ.കെ.ആർ വെങ്ങര, ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, ആർച്ചി കൈറ്റ്സ്  ഡയറക്ടർ ഷനിൽ ചെറുതാഴം, ഡോ മഹേഷ് കുമാർ എന്നിവർ പങ്കെടുത്തു.

കണ്ണൂർ: സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിലെ ക്ഷേത്രങ്ങളെയും കാവുകളെയും ലോകത്തിന് മുന്നിൽ സമഗ്രമായി പരിചയപ്പെടുത്തുന്നതിനായി ‘കേരള ടെംപിൾ ഇൻഫോ’ (keralatemple.info https://keralatemple.info/) വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിച്ചു. പുണ്യപുരാതനമായ മാടായിക്കാവിൽ ആദ്യ പതിപ്പ് സമർപ്പിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കമായത്.

സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെയും കാവുകളുടെയും ചരിത്രം, ഐതിഹ്യം, ആചാരങ്ങൾ, ഉത്സവങ്ങൾ, വഴിപാടുകൾ എന്നിവ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ച് വരുംതലമുറയ്ക്ക് കൈമാറുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ ഗ്രാമത്തിലുമുള്ള ചെറുകാവുകളിൽ നിന്ന് മഹാക്ഷേത്രങ്ങളോളം വിവരങ്ങൾ സൈറ്റിൽ ഉൾപ്പെടുത്തും. ആദ്യ മൂന്ന് മാസത്തിനുള്ളിൽ കണ്ണൂർ ജില്ലയിലെ ആയിരത്തിലധികം ക്ഷേത്രങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു. സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് സ്ഥാപനമായ ആർച്ചി കൈറ്റ്സ് പിലാത്തറയാണ് വെബ്സൈറ്റ് നിർമ്മിച്ചത്. 

നാടിൻ്റെ  പൈതൃക സംരക്ഷണത്തിനായി മുന്നിട്ടിറങ്ങുന്ന സഹകാരികളുടെ പിന്തുണയോടെ ക്ഷേത്രങ്ങൾക്ക് പൂർണ്ണമായും സൗജന്യമായാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഓരോ ക്ഷേത്രത്തിനും തങ്ങളുടെ ചരിത്രവും വിശേഷങ്ങളും ഭക്തജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ ഈ പ്ലാറ്റ്‌ഫോം സഹായകരമാകും.

ക്ഷേത്ര ഭാരവാഹികൾക്കും കാവുകളുടെ ഉടമസ്ഥർക്കും തങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനായി രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https://keralatemple.info/loms/temple_registration.php

കേരളത്തിൻ്റെ  സാംസ്കാരിക പൈതൃകത്തെ ആഗോളതലത്തിൽ എത്തിക്കുന്ന മാതൃകാപരമായ ചുവടുവെപ്പായി ‘കേരള ടെംപിൾ ഇൻഫോ’ മാറുമെന്നാണ് പ്രതീക്ഷ.