കേരളത്തിൽ നാളെ ഹർത്താൽ; ബന്ദായി മാറും, സ്വകാര്യ വാഹനങ്ങള്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

നിതിൻ രാജിന്റെ മരണം: 28ന് ഹർത്താൽ ആഹ്വാനവുമായി ആക്ഷൻ കൗൺസിൽ

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിൻ്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ (ഏപ്രിൽ 28, ചൊവ്വാഴ്ച) ഹർത്താൽ. ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഹർത്താൽ ബന്ദായി മാറുമെന്നും എല്ലാവരും സഹകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികൾ പറഞ്ഞു. നിരവധി സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 
 

ഏപ്രിൽ 28 ചൊവ്വാഴ്ച ഹർത്താൽ

ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന തിരുവനന്തപുരം സ്വദേശി നിതിൻ രാജിൻ്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് നാളെ ഏപ്രിൽ 28ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. കാമ്പസ് കൊലപാതകങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം എന്ന നിലയിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ എന്തെല്ലാം?

നിതിന്‍ രാജിൻ്റെ മരണത്തിനുത്തരവാദികളായവരെ മുഴുവന്‍ അറസ്റ്റ് ചെയ്യുക, അഞ്ചരക്കണ്ടി ദന്തല്‍ കോളജിൻ്റെ അഫിലിയേഷന്‍ റദ്ദു ചെയ്യുക, രോഹിത് വെമുല ആക്ട് നടപ്പിലാക്കുക, നിതിൻ്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ കേസ് അന്വേണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍.

ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൗര സമൂഹവുമുള്‍പ്പെടെ അറുപതോളം സംഘടനകളാണ് ഹര്‍ത്താലിനെ പിന്തുണക്കുന്നതെന്നാണ് ആക്ഷന്‍ കൗണ്‍സിൽ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പയ്യന്നുർ പിലാത്തറ കണ്ണൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഹർത്താലിന് ആഹ്വനംനൽകിയുള്ള വാഹന പ്രചാരണ അനൗൺസ്മെന്റ് സജീവമാണ്. വ്യാപാരി സംഘടനകൾക്കും , ബസ്സ് ഓപ്പറേറ്റർസ് അസോസിയേഷനും കത്തു നൽകി സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്.