ദിവ്യ ദേശ്മുഖിന് ലോക വനിത ചെസ് കിരീടം

ഇന്ത്യന്‍താരമായ കൊനേരു ഹംപിയെ ടൈബ്രേക്കറില്‍ തോൽപ്പിച്ചാണ് നാഗ്പുര്‍ സ്വദേശിയായ ദിവ്യയുടെ കിരീട നേട്ടം.

ഫിഡെ ലോക വനിത ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖിന്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ.

ഇന്ത്യന്‍താരമായ കൊനേരു ഹംപിയെ ടൈബ്രേക്കറില്‍ തോൽപ്പിച്ചാണ് നാഗ്പുര്‍ സ്വദേശിയായ ദിവ്യയുടെ കിരീട നേട്ടം.

ജോര്‍ജിയയിലെ ബാത്തുമിയിലാണ് മത്സരം നടന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചിരുന്നു. ജേതാവിനെ കണ്ടെത്താനുള്ള രണ്ടാം ഗെയിമും സമനിലയിൽ ആയതിനെ തുടർന്നാണ് ടൈബ്രേക്കറിലേക്ക് നീണ്ടത്.

ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം മത്സരത്തില്‍ കറുത്ത കരുക്കളുമായി കളിച്ചാണ് ദിവ്യ, കൊനേരു ഹംപിയെ കീഴടക്കി കിരീടമണിഞ്ഞത്.

ഇതോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ദിവ്യയെ തേടിയെത്തി. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി കരസ്ഥമാക്കുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് ദിവ്യ.

ദിവ്യ-ഹംപി ഫൈനല്‍ തലമുറകളുടെ പോരാട്ടമായിരുന്നു. ഹംപിയുടെ പകുതി പ്രായമേ ദിവ്യയ്ക്കുള്ളൂ. ഹംപി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയ ശേഷം പിന്നീട് രണ്ട് വനിതകള്‍ മാത്രമേ ഇന്ത്യയില്‍ നിന്ന് ഈ പദവി നേടിയിട്ടുള്ളൂ. ഡി ഹരിക, വൈശാലി എന്നിവരാണ് അവര്‍. ഈ പട്ടികയിലാണ് ഇപ്പോള്‍ ദിവ്യയുടെ ഇടംപിടിച്ചിരിക്കുന്നത്.