വിവരണം ഓര്‍മ്മചെപ്പ്


പ്രളയബാക്കി....

Reporter: കെ.അജയൻ കടന്നപ്പള്ളി

ഞായറാഴ്ച രാത്രി മാടായി ബോയ്സിൽ നിന്നും പുറപ്പെടുമ്പോൾ ഏറെയൊന്നും ചെയ്യാൻ കഴിയുമെന്ന് തോന്നിയില്ല ...

രാവിലെ തൃപ്പൂണിത്തറ സംസ്കൃത കോളേജിൽ നമ്മുടെ നാട്ടുകാരനും സംസ്കൃത കോളേജ് അധ്യാപകമായ അനിൽ മാഷ് കാത്തിരിക്കുന്നുണ്ടായിരുന്നു. ഫ്രഷ് ആയി 10 മണിയോടെ ആദ്യം നിശ്ചയിച്ച കൂനൻ മാവ് ഹയർ സെക്കണ്ടറിയിലേക്കായിരുന്നു യാത്ര.11 മണിയോടെ സ്ഥലത്തെത്തി.ഞങ്ങളുടെ സേവനം അധികം വേണ്ടി വന്നില്ല. തുടർന്ന് വീണ്ടും മുഷിപ്പൻ ബസ് യാത്ര.ചുറ്റിലും കണ്ണോടിച്ചു. ആദ്യമൊന്നും അത്ര കാര്യമായിയെടുത്തില്ല. മുമ്പോട്ട് പോകുന്തോറും സ്ഥിതി മാറി: പെരിയാറിന്റെ ഉഗ്രരൂപം നക്കിത്തുടച്ചെടുത്ത പാതയോരങ്ങൾ: നിറയെ പ്ലാസ്റ്റിക്കൂമ്പാരങ്ങൾ നിറഞ്ഞ ശിഖരങ്ങളോടുകൂടിയ നൂറുകണക്കിന് മരങ്ങൾ: അപ്പോഴാണ് പ്രളയത്തിന്റെ ഭീകരത സങ്കൽപത്തിനപ്പുറമാണെന്ന തിരിച്ചറിവുണ്ടായത്. അല്ലെങ്കിൽ ഇത്രയും ഉയരത്തിൽ നിൽക്കുന്ന മരക്കൊമ്പുകൾ പ്ലാസ്റ്റിക് പൂക്കളും കൊണ്ടു നിൽക്കുമായിരുന്നില്ലല്ലോ ... റോഡരികിലുള്ള വീടുകളിൽകാറും ബൈക്കും പൊടി വിട് ചെളി ചായം പൂശി നിൽക്കുന്നു. സോഫയും കസേരയും പാത്രങ്ങളും കട്ടിലുമെല്ലാം പുറത്തുണ്ട്. ഒടുവിൽ യാത്ര അവസാനിച്ചത് പുതിയകാവ് ഗവ:ഹയർ സെക്കന്ററി സൂളിന് മുന്നിൽ. എത്തിയപ്പോൾ തന്നെ ഭീകരത ദൃശ്യമായിരുന്നു. ഇഷ്ടിക കെട്ടിയ ചുറ്റുമതിൽ തകർന്നു കിടക്കുന്നു. തൊട്ടടുത്ത റേഷൻകടയിൽ പ്രളയജലം കയറി ചീഞ്ഞുനാറിയ അരി ചിലർ വൃത്തിയാക്കുന്നു. അസഹനീയമായിരുന്നു ദുർഗന്ധം. സ്കൂൾ മുറ്റത്തെത്തി.ജോസഫ് മാഷ് ഞങ്ങളെ സ്വീകരിച്ചു.കാഴ്ച ഹൃദയഭേദകമായിരുന്നു. ഒരാൾ പൊക്കത്തിൽ വെള്ളം 4 ദിവസം വെള്ളം ... പിന്നെ ബാക്കിയാകുന്നതെന്ത്? താഴെ നില പൂർണമായും വെള്ളം കയറിയത്രേ... പിന്നെ താമസിച്ചില്ല. ഇറങ്ങി..പ്രീ പ്രൈ മറി ടീച്ചർമാർ ആവലാതി പറഞ്ഞു. അവരുടെ വീട്ടിൽ വെള്ളം കെട്ടിക്കിടപ്പുണ്ടത്രേ -ക്ലാസ്സിൽ ഉപ്പൂറ്റി വരെ ചെളിവെള്ളം;ഒരു ഗ്രൂപ്പ് അങ്ങോട്ട് മാറി.. ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം അവിടമാകെ തങ്ങിനിൽക്കുന്നുണ്ടായിരുന്നു.മേശ, ബെഞ്ച്, ഡസ്ക് എന്നു വേണ്ട എല്ലാം കഴുകി വൃത്തിയാക്കി .. ഹെലികോപ്ടർ വന്നയപ്പോൾ പറന്നു പോയ ഓടുകൾ കുറേയേറെയുണ്ടായിരുന്നു. പ്ലംബിങ്ങ് വയറിംഗ് എല്ലാം അറിയാവുന്നതു പോലെ ചെയ്തു.കുട്ടികൾക്കുള്ള സ്പെഷൽ അരി ചീഞ്ഞുനാറിയിരിപ്പുണ്ട്. വലിയ കുഴി കുഴിച്ച് കുഴിയിലിട്ട് മൂടി. ലാബുകളിലെല്ലാം ഉപകരണങ്ങൾ ചെളിയിൽ പുതഞ്ഞിരിക്കുന്നു. എല്ലാം വൃത്തിയാക്കി .. വൈകിട്ട് 7 മണിയായി എല്ലാം കഴിയാൻ.. ഉച്ചഭക്ഷണം 4 മണിയായതുകൊണ്ട് ചായയുടെ ആവശ്യമുണ്ടായില്ല. വടക്കേക്കര മുസിരിസ് ഓഡിറ്റോറിയത്തിന്റെ മാർബിൾ തറയിൽ അരിച്ചാക്ക് വിരിച്ച് സുഖമായുറങ്ങി.. നാട്ടുകാരുടെയും അധ്യാപകരുടേയും സ്നേഹം അത് ശക്തി പകർന്നു.: തുടങ്ങട്ടെ രണ്ടാം ദിനം ... 

കെ.അജയൻ
കടന്നപ്പള്ളി





loading...