ഉത്സവം


ഭരണി ഉത്സവം - ശ്രീ മല്ലിയോട്ട് പാലോട്ട് കാവ്‌

" കാവിലെ ആദ്യത്തെ ഉത്സവമാണ് ഭരണിഉത്സവം. ദേവിയുടെ കല്യാണഉത്സവമായിട്ടാണ് ഇത് അറിയപ്പെടുന്നത്. "

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ഭരണി ഉത്സവത്തിന് തുടക്കമായി 

- ഭരണി ഉത്സവം 2018 ഫിബ്രവരി 22 മുതൽ 25 വരെ-

           ഈ കാവിലെ ആദ്യത്തെ ഉത്സവമാണ് ഭരണിഉത്സവം. ദേവിയുടെ കല്യാണഉത്സവമായിട്ടാണ് ഇത് അറിയപ്പെടുന്നത്. കുംഭമാസത്തിലെ ഭരണി നക്ഷത്രത്തിനാണ് തുടങ്ങുക. മകീര്യം നാളില്‍ രാവിലെ ഉത്സവം സമാപിക്കും. ഉച്ചയ്ക്ക് വേലിയേറ്റ സമയത്ത് ദേവീസ്തുതികള്‍ ചൊല്ലി മേല്‍ലോകത്ത് നിന്ന് കീഴ് ലോകത്തേക്ക് തേര് ഇറക്കി ദേവിയെ മന്ത്രശാലയില്‍ കുടിയിരുത്തുന്ന ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. രാത്രി പള്ളിയറയുടെ മുന്നിലുള്ള തിരുനൃത്തപന്തലില്‍ ഇരുന്ന് ദേവിയുടെ ചരിത്രസ്തുതികള്‍ ചൊല്ലും. പുലര്‍ച്ചെ കുളിച്ചെഴുന്നള്ളത്ത്. തിരുനൃത്തപന്തല്‍ പട്ടാംബരം കൊണ്ട് വളച്ച കളത്തില്‍ പഞ്ചവര്‍ണ്ണങ്ങള്‍ കൊണ്ട് വിധിയാംവണ്ണം കളമിട്ട് കര്‍മ്മങ്ങള്‍ ചെയ്ത് ദേവിയുടെ തിരുമുമ്പില്‍ നിന്ന് കൊണ്ട് ഒരു കയ്യില്‍ കോഴിയും മണിനാദവും ശംഖുനാദത്തോടും കൂടി സ്തോത്രം ചൊല്ലി കോഴിയെ അറക്കുന്നു. അന്ന് കഴിഞ്ഞ് കളം കൈയേല്‍ക്കല്‍ ചടങ്ങ്.

          രണ്ടാംദിവസം രാവിലെ മുന്‍കൊട്ടിലില്‍ ഇതിന് അടിച്ച് തെളിപാട്ട്. സന്ധ്യയ്ക്ക് ദേവിയുടെ സ്തുതികള്‍ ചൊല്ലല്‍. രാത്രി 12 മണിക്ക് ശേഷം അടിയന്തരാദികര്‍മ്മങ്ങള്‍. പുതിയഭഗവതിയുടെ തോറ്റം കഴിഞ്ഞാല്‍ പുലര്‍ച്ചെ നാലുമണിക്ക് നടയില്‍ എഴുന്നള്ളത്ത്. എഴുന്നള്ളത്തിന് പുതിയ ഭഗവതിയടെ തെയ്യക്കോലവും ഉണ്ടായിരിക്കും. എഴുന്നള്ളത്ത് കഴിഞ്ഞശേഷം മേലേരി കൈക്കൊള്ളല്‍ പിന്നെ കളം കൈ ഏല്‍ക്കല്‍.

          മൂന്നാംദിവസം രാവിലെ അടിച്ച്തെളിപ്പാട്ട്, സന്ധ്യയ്ക്ക് ദീപം വെച്ചശേഷം ഭക്തജനങ്ങള്‍ ദേവിയുടെ പ്രധാനനേര്‍ച്ചയായ കുരുമുളകും മഞ്ഞളും തിരുമുമ്പില്‍ സമര്‍പ്പിച്ച് പ്രസാധമായ മഞ്ഞക്കുറിയും വാങ്ങി മനംനൊന്ത് ഭജിക്കുന്നു. പുതിയ ഭഗവതിയുടെ പന്തത്തിന് വെളിച്ചെണ്ണ ഒഴിക്കുന്ന പതിവുണ്ട്. രാത്രി നൃത്തപന്തലില്‍ ഇരുന്ന് ദേവിയുടെ ചരിത്രസ്തുതികള്‍ ചൊല്ലുന്നു. രാത്രി പത്തരയ്ക്ക് അടിയന്തരാദികര്‍മ്മങ്ങള്‍, പിന്നീട് പുതിയ ഭഗവതിയുടെ തോറ്റം. വീരന്‍ദൈവത്തിന്‍റെ തോറ്റം. രാത്രി 12 മണിക്ക് ആദ്യത്തെ നടയിലെഴുന്നള്ളത്ത്. അതുകഴിഞ്ഞാല്‍ ആദ്യത്തെ കളം കൈ ഏല്‍ക്കല്‍. അതിനുശേഷം വടക്കുഭാഗം. അതുകഴിഞ്ഞാല്‍ ദെണ്ടന്‍ദൈവത്തിന്‍റെ പുറപ്പാട്. അതിനുശേഷം നടയില്‍ എഴുന്നള്ളത്ത്. രണ്ട് എഴുന്നള്ളത്തിനും ബാലതരുണിമാരുടെ താലപ്പൊലി വേണം. വെള്ളത്താലം, മഞ്ഞത്താലം. എഴുന്നള്ളത്ത് കഴിഞ്ഞാല്‍ അടിയന്തിരം. പിന്നീട് മേലേരി കൈക്കൊള്ളല്‍. അത് കഴിഞ്ഞാല്‍ രണ്ടാമത്തെ കളം കൈകൊള്ളല്‍.

          നാലാം ദിവസം രാവിലെ പുതിയഭഗവതിയെ ആറാടിച്ച് അകത്ത് കൂട്ടുന്നു. അതിനുശേഷം ദേവിയുടെ തിരുനൃത്തപന്തലില്‍ വെച്ച് പൊലിപ്പാട്ട്. എല്ലാ ഭക്തജനങ്ങളും ദേവിയുടെ തിരുമുമ്പില്‍ വെച്ച് താലത്തില്‍ പൊലിച്ച് ദേവിയെ വണങ്ങണം. അതിനുശേഷം എല്ലാ ആചാരക്കാരും കാരണവരും കുഞ്ഞികുട്ടി കുടുംബാദികളും ചേര്‍ന്ന് ദേവിയെ തേര് കയറ്റി അയക്കുന്നു. അതോടെ ഭരണി ഉത്സവം സമാപിക്കുന്നു.

ശ്രീകോവിലുകളും ദേവീദേവപ്രതിഷ്ഠയും അസ്തമനസൂര്യന് അഭിമുഖമായുള്ള കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിനാല്‍ ഒന്നാണ് മല്ലിയോട്ട് പാലോട്ടുകാവ്.

ശ്രീ മല്ലിയോട്ട് പാലോട്ട്കാവ് കണ്ണൂര്‍ ജില്ലയുടെ വടക്കേ അറ്റമായ പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലം ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. റോഡ് വഴി പയ്യന്നൂരില്‍ നിന്നും കുഞ്ഞിമംഗലം ബസ്സിനോ, ഹനുമാരംമ്പലം വഴി കണ്ണൂര്‍ - പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസ്സിനോ ആണ്ടാംകൊവ്വല്‍ സ്റ്റോപ്പില്‍ ഇറങ്ങി അല്‍പം കിഴക്ക് ഭാഗത്തേക്ക് നടന്നാല്‍ മതിയാകും. എന്‍.എച്ച് 17 വഴി വരുന്നവര്‍ക്ക് ഏഴിലോട് ഇറങ്ങി കുഞ്ഞിമംഗലം റോഡില്‍ രണ്ട് കിലോമീറ്റര്‍ പിന്നിട്ടാല്‍ ഇവിടെ എത്തിച്ചേരാം. റെയില്‍ വഴി വരുന്നവര്‍ക്ക് ഏഴിമല റെ. സ്റ്റേഷനില്‍ ഇറങ്ങിയാല്‍ രണ്ട് കിലോമീറ്റര്‍ വടക്ക് ഭാഗത്തേക്ക് വന്നാല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാവുന്നതാണ്.



loading...