വാര്‍ത്താ വിവരണം
നാഷണൽ ഹൈവേ റോഡ് പണി കാരണം കുളപ്പുറം നാട്ടുകാർ ബുദ്ധിമുട്ടിൽ
11 February 2022
Reporter: Pilathara.com
ഏറെ മനോഹരമാണ് പിലാത്തറ ടൗണിന് അടുത്തുള്ള കുളപ്പുറം ഗ്രാമം, എന്നും മാറ്റങ്ങളോടൊപ്പം സഞ്ചരിച്ച് ശ്രദ്ധ നേടുന്ന സുന്ദര ഗ്രാമം.
ഇവിടെ 100 ഓളം വീടുകളില്‍ മത്സ്യ കൃഷിയും, kseb സഹകരിച്ച് വീടുകളില്‍ സോളാര്‍ വിളക്കുകളും ഉള്ള ഹൈ ടെക് ഗ്രാമം.
എന്നാൽ കുറച്ചു നാളുകളായി ഇവിടെ താൽക്കാലികമായി താമസിച്ചിരുന്നവർ ഒരു കുപ്പിയുമായി രാവിലെ എവിടേക്കാണ് പോകുന്നത്?
ഇത്രയും high-tech ആയ ഗ്രാമത്തില്‍ നമുക്ക് കക്കൂസ് ഇല്ലാത്ത വീടുകൾ ഉണ്ടാവില്ല എന്ന് അനുമാനിക്കാം.
അപ്പോൾ കുറച്ചു മാസങ്ങളായി ഒരു കുപ്പി വെള്ളവും ആയി പറമ്പില്‍ വെളിക്കിരിക്കാൻ പോകുന്നവരെ നിയന്ത്രിക്കേണ്ടത് ആരാണ്?
ഇനി കാര്യത്തിലേക്ക് വരാം...
കേരളത്തിൽ ആറുവരിപ്പാതയുടെ പ്രാരംഭ ജോലി ആരംഭിച്ചു. നീലേശ്വരം മുതൽ തളിപ്പറമ്പ് വരെ ആണ് ടെണ്ടര്‍. അദാനി ഗ്രൂപ്പ്, കെ എൻ ആർ കൺസഷൻ തുടങ്ങിയവരെ പിന്തള്ളി മേഘ എൻജിനീയറിങ് & ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിർമ്മാണ കരാർ ലഭിച്ചത്. *ഈ കമ്പനിയുടെ തൊഴിലാളികളുടെ ക്യാമ്പ് ആണ് കുളപ്പുറത്ത് ആരംഭിച്ചിരിക്കുന്നത്.* നേരത്തെ പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് പ്രൊജക്റ്റ് തൊഴിലാളികൾ താമസിച്ചത് ഇവിടെ തന്നെയായിരുന്നു. പക്ഷേ ഇത് വലിയ പ്രൊജക്റ്റ് ആണ്. ( നീലേശ്വരം മുതൽ തളിപ്പറമ്പ് കുറ്റിക്കോൽ വരെയുള്ള 40.2 കിലോമീറ്ററിന് 1568.59 കോടി രൂപ ) . ഇപ്പോൾ ആന്ധ്ര സ്വദേശികളാണ് ഇവിടെ താമസിച്ചുവരുന്ന തൊഴിലാളികൾ. വരും നാളുകളിൽ ഇന്ത്യയിലെ വിവിധ പ്രദേശത്തുനിന്നും അതിഥി തൊഴിലാളികൾ ഇവിടേക്ക് വരും. രണ്ടര വര്‍ഷമാണ് നിര്‍മ്മാണ കാലാവധി. ചുരുക്കിപ്പറഞ്ഞാൽ ഈ ഒരു കുപ്പിയുമായി പോകുന്നവർ ഈ രണ്ടു വർഷക്കാലം ഇവിടെ തന്നെ കാണും.
40.2 കിലോമീറ്ററിന് 1568.59 കോടി രൂപ ഈടാക്കുന്ന റോഡ് പ്രോജക്റ്റ് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കക്കൂസ് സംവിധാനം നിർമ്മിക്കാൻ ഇവർക്ക്* ( മേഘ എൻജിനീയറിങ് & ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക്) സാധ്യമല്ലേ?
നാട്ടുകാർ ചെറുതാഴം ഹെൽത്ത് സെൻറർ, ഗ്രാമപഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിൽ പരാതി നൽകിയെങ്കിലും നാളിതുവരെ നടപടികളൊന്നും കൈക്കൊണ്ടതായി കാണുന്നില്ല. ( പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹൈവേ അതോറിറ്റി തുടങ്ങിയവരെ നാട്ടുകാര്‍ അറിയിച്ചിരുന്നു. )
നാടിന്റെ സുരക്ഷാ നമ്മുടെ നമ്മുടെ പ്രധാന അജണ്ട ആകേണ്ടതാണ്. ഈ പ്രോജക്ട് ആരംഭിക്കുമ്പോൾ തന്നെ കുളപ്പുറം ഭാഗത്തേക്കുള്ള ഇടുങ്ങിയ റോഡ് വലിയ അപകടത്തിന് കാരണമാകും എന്നതും ശ്രദ്ധിക്കേണ്ട വിഷയം തന്നെയാണ്.
ചുരുങ്ങിയ ദിനങ്ങളിൽ തന്നെ നാട്ടുകാരുടെ ബുദ്ധിമുട്ട് വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ അധികൃതർ കൃത്യമായ നടപടികൾ കൈക്കൊള്ളണം എന്ന് pilathara.com അഭ്യര്‍ത്ഥിക്കുന്നു.